ചില മണ്ഡലങ്ങളില്‍ എൽഡിഎഫ് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നതായി വിലയിരുത്തലില്‍ യു.ഡി.എഫ്.യു.ഡി.എഫ് തരംഗം ഉണ്ടായെന്ന് ആവർത്തിക്കുമ്പോഴും ക്രോസ് വോട്ടിങ് തിരിച്ചടിയാവുമോ എന്ന ആശങ്കയിൽ പ്രാദേശിക നേതാക്കള്‍.
എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്രയില്‍ ശക്തമായ വർഗീയ ധ്രുവീകരണം ഉണ്ടായതായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയക്കെതിരെ ഒരു വിഭാഗം സംഘ്പരിവാർ വോട്ടുകള്‍ ഏകീകരിക്കാൻ എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് താഴെത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ നിരത്തി യു.ഡി.എഫ് വിലയിരുത്തുന്നു.
പേരാവൂരില്‍ സണ്ണി ജോസഫിനും പറവൂരില്‍ വി.ഡി സതീശനും വടകരയില്‍ കെ.കെ രമയ്ക്കും എതിരായി ക്രോസ് വോട്ട് നടന്നുവെന്ന് യു.ഡി.എഫ് ആശങ്കപ്പെടുന്നു. അതേസമയം, ബി.ജെ.പി വോട്ട് മറിച്ചാലും ഈ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
തൃക്കരിപ്പൂർ, കൂത്തുപറമ്പ്, സുല്‍ത്താൻ ബത്തേരി, തിരുവമ്പാടി, തൃത്താല, ചിറ്റൂർ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, പീരുമേട്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, റാന്നി, അടൂർ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും ബി.ജെ.പിയുടെ കേഡർ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചതായി സംശയമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യു.ഡി.എഫ് ഉന്നയിച്ച സി.പി.എം- ബി.ജെ.പി ഡീല്‍ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ വോട്ട് മറിക്കല്‍ നടന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

