കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി .പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24) യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
അർധരാത്രിയോ പുലർച്ചെയോ ആണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മുകൾനിലയിൽ നിന്നും ശബ്ദം കേട്ട് പതിനാറുകാരിയുടെ മുറിയിൽ മുത്തശ്ശി വന്ന് നോക്കുമ്പോഴാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാർ നോക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ അദിലാനെയും കണ്ടത്.ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ അദിലാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ വിഷം കഴിച്ചിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായയിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.
കൊലപാതകം നടത്തിയ യുവാവ് മുമ്പ് ആറുമാസത്തോളം പതിനാറുകാരിയുടെ വീട്ടിൽ താമസിച്ചിരുന്നു. എന്നാൽ സ്വഭാവദൂഷ്യത്തെ തുടർന്ന് ഇവിടുന്ന് പുറത്താക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇയാൾ. ഇന്നലെ രാത്രി കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് വീടിൻ്റെ മുകൾനിലയിൽ കയറിയതെന്ന് പരിസരവാസികൾ പറയുന്നു. തുടർന്ന് കൃത്യം നടത്തുകയായിരുന്നു.
കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് പെൺകുട്ടിയുടെ ഉമ്മ അറിഞ്ഞിരുന്നതായും വിവരമുണ്ട്. വീട്ടിൽ സിസിടിവി കാമറകളുണ്ടെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ്‌വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു പതിനാറുകാരി. കൊലപാതകം നടത്തിയ യുവാവിൻ്റെ പ്രായം, മരിച്ച രീതി എന്നിവ സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്. മാതൃസഹോദരിമാരുടെ മക്കളാണ്.
വിവരമറിഞ്ഞയുടൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിൻ്റെയും അസിസ്റ്റൻ്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

