ഇത്തവണ നിയമ സഭയിലെത്തുന്നത് 11 വനിതകള്‍.കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്‍റെ തുളസി ടീച്ചര്‍ സഭയിലെത്തുന്നത്. മാനനന്തവാടിയില്‍ മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന്‍റെ ഉഷ വിജയനാണ്. നാട്ടികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപിയും ആറ്റിങ്ങലില്‍ ഒ.എസ് അംബികയും ജയിച്ചു.
മുസ്‍ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.ലീഗിന്‍റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയില്‍ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്‍റെ ഷാനി മോള്‍ ഉസ്മാൻ ഇത്തവണ എംഎല്‍എയാകുന്നത്.
മുൻ മന്ത്രിമാരായ വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവരുടെ പരാജയം എല്‍ഡിഎഫ് നിരയിലെ വനിതാ പ്രാതിനിധ്യം കുറയാൻ കാരണമായി. എന്നാല്‍ യുഡിഎഫ് നിരയില്‍ നിന്നും കൂടുതല്‍ വനിതകള്‍ സഭയിലെത്തുന്നത് ശ്രദ്ധേയമാണ്.

