പേമ ഖണ്ഡു പദവിയില്‍ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നു കോൺഗ്രസ്.ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയില്‍ തുടരുന്നതെന്ന് കോൺഗ്രസ്.
ഞാൻ അഴിമതിക്കാരനല്ല, അഴിമതി ചെയ്യാൻ അനുവദിക്കുകയുമില്ല എന്ന് ഒരിക്കല്‍ പറഞ്ഞ മനുഷ്യൻ എന്തുകൊണ്ടാണ് അരുണാചല്‍ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാത്തതെന്നും ഇപ്പോള്‍ നിശബ്ദനായിരിക്കുന്നതെന്നും ജയ്റാം രമേശ് എക്സിലെ പോസ്റ്റില്‍ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകള്‍ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കന്പനികള്‍ക്കു നിയമവിരുദ്ധമായി നല്‍കിയെന്നാണ് ആരോപണമുള്ളത്.
ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ ആറിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2015 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയില്‍ നടന്ന പൊതുമരാമത്ത് വകുപ്പ് കരാറുകളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.

