ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും.ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ കാരണം.മേയ് 25 ന് ചീഫ് കൊമോഴ്സ്യല്‍ മാനേജരുടെ ഓഫീസാണ് ഈ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. സെൻട്രല്‍ റെയില്‍വേയുടെ പുതുക്കിയ മെനുവും നിരക്കുകളുമാണ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നത്. മുംബയ്, ഭുസാവല്‍, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകള്‍ ഉള്‍പ്പെടെയുള്ള സെൻട്രല്‍ റെയില്‍വേയുടെ പരിധിയിലുള്ള കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.പുതിയ മാറ്റങ്ങള്‍ പ്രകാരം വടാപ്പാവിന്റെ വില 13 രൂപയില്‍ നിന്ന് 20 രൂപയായും, സമൂസയുടെ വില 12 രൂപയില്‍ നിന്ന് 20 രൂപയായും, രഗ്ഡാ പാവ് വില 20 രൂപയില്‍ നിന്ന് 25 രൂപയായും ഉയരും. ഇതോടൊപ്പം ഭക്ഷണത്തിന്റെ അളവ് പുനഃപരിശോധിക്കാനും തീരുമാനമുണ്ട്. യാത്രക്കാർക്കായി സ്ലഷ് ഡ്രിങ്കുകള്‍, ക്രീം ഡോനട്ട്സ്, സൂപ്പ്, ദോശ, നൂഡില്‍സ് എന്നിവ പുതുതായി മെനുവില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

