മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി ചർച്ച നടത്തി . സ്വന്തം വസതിയിലേക്കാണ് കെ.സിയെ വിളിപ്പിച്ചത്.കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.
ഹൈക്കമാൻഡിന്‍റെ തീരുമാനം എന്താണെന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കും വ്യക്തതയില്ല. ഘടകകക്ഷികള്‍ക്കും അറിയിപ്പ് ലഭിച്ചില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തീരുമാനം അംഗീകരിക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ കടമയാണ്. നടപടിക്രമങ്ങള്‍ എല്ലാം പൂർത്തിയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ജ്യോതികുമാർ ചാമക്കാല രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും ചെന്നിത്തലയും കാണുന്നുണ്ട്. ആരെയും വേദനിപ്പിക്കാത്ത തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് അൻവര്‍ സാദത്തും വ്യക്തമാക്കി. കെ.സി-രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷം ദീപാ ദാസ്മുൻഷിയും അജയ് മാക്കനും കേരളത്തിലേക്ക് പുറപ്പെടും.അതേസമയം നിയമസഭ കക്ഷിയോഗം നീണ്ടേക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനം 4 മണിക്കാണ് എത്തുന്നത്. വിമാനത്തില്‍ ആരൊക്കെ ഉണ്ടാകുമെന്നതിലും അണികള്‍ക്ക് ആകാംക്ഷയുണ്ട്.

