മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മമതയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പാർട്ടിയെ ശക്തിപ്പെടുത്താനായി സുബ്രത ബക്ഷിയെ മാറ്റി ഒരു മാസം മുൻപാണ് ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം അവർ പടിയിറങ്ങിയത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതിനൊപ്പം പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അവകാശവും തനിക്ക് ഇനി ഉണ്ടാകില്ലെന്ന് മമതയ്‌ക്ക് നല്‍കിയ രാജിയില്‍ ചന്ദ്രിമ വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത സർവകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മമത സർക്കാരില്‍ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അവർ പാർട്ടിയുടെ ഏറ്റവും ശക്തയായ നേതാക്കളില്‍ ഒരാളായിരുന്നു

